Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോയി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുക്കും.
ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയതിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.
അതേസമയം, കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്.
വ്യാഴാഴ്ച മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുക.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു നിലവിൽ സസ്പെൻഷനിലാണ്.
ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്.
2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.
അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന് ഒരു പങ്കുമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025 ല്‍ ഗുഢാലോചന നടത്തി എന്ന വാദം തെറ്റാണ്.
പാളി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്ത് വിടാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല. പ്രസിഡന്റ് നിര്‍ദേശിച്ചുവെന്ന കാര്യം തെറ്റാണ്. പിഴവ് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസെടുത്തത്.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് എസ്. ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനുമാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.
അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സ്വര്ണക്കവര്ച്ചയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് വേണ്ടി ആസൂത്രിതമായ ഗുഢാലോചന നടന്നു.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
സ്വര്‍ണക്കവര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയുടെ സഹായി അനന്തസുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച രാത്രിയോടെ വിട്ടയച്ചിരുന്നു.
അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയെ മാത്രമെ അറിയിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനു മേല്‍നോട്ടചുമതല കോടതി നല്‍കിയിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. 2019ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്നും ഇയാൾ അത് പിന്നീട് നാഗേഷിന് കൈമാറുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ യഥാർഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യം ആണ്. ഈ ദിവസം ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പാളികൾ വിറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെന്നൈയിലേക്ക് കൊണ്ടുപോയത് യഥാർഥമല്ല. ആർക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ശബരിമലയിൽ വലിയ കച്ചവടമാണ് നടന്നത്. കൂട്ടുനിന്നത് സർക്കാരും ബോർഡുമാണ്. ഹൈക്കോടതിക്ക് ഈ തട്ടിപ്പ് മനസ്സിലായി. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും. പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോൾ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോർഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. കുറ്റക്കാരെന്നു കണ്ടെത്തിയാൽ പെൻഷൻ അടക്കം തടയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം.
സ്മാർട്ട് ക്രിയേഷൻസിനു നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലൻസ് റിപ്പോർട്ടും അദ്ദേഹം തള്ളി. ഇൗ പ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്.
ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകൾക്കും ദുരൂഹതകൾക്കും ഒരന്ത്യം വേണം. ബോർഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്.
നഷ്ടപ്പെട്ട സ്വർണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാൻ ഈ സർക്കാരോ ദേവസ്വം മന്ത്രിയോ ബോർഡോ കൂട്ടുനിന്നിട്ടില്ല. വിജിലൻസ് റിപ്പോർട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നിൽ വൻ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്ഐആര്‍. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്നും വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന് പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാരും സിപിഎം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം വകുപ്പിനും കഴിയില്ലെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതി ചേർത്തതിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല. എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ പരാതിയിലാണ് 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍.
കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്റെ പരാതിയിലാണ് എഫ്ഐആർ. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. സ്വർണം പൂശിയ ചെന്നൈയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇപ്പോള്‍ സംഘം പരിശോധന നടത്തിവരികയാണ്. സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല.
Kerala
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആർക്കൊക്കെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആർക്കെല്ലാം വീഴ്ചകൾ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽപ്പെടും. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കും.
ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദിവസം വെളിപ്പെടുത്തൽ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്.
ആ ഘട്ടത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ വന്നത്. അയ്യപ്പസംഗമം നടക്കാൻ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്. അവർ ബദൽ സംഗമം നടത്താനും തീരുമാനിച്ചു. അവർക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോൾ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.
സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ശബരിമലയിൽ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തലില് വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.
ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി വാങ്ങിവന്നതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
സ്വര്‍ണപ്പാളി കടത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോര്‍ഡിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം കേസെടുക്കും.
കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് ക്രമസമാധാനചുമതലയുള്ള എഡിജിപി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വം വിജിലന്‍സില്‍ നിന്നു കഴിഞ്ഞ ദിവസം വിവരശേഖരണം നടത്തിയിരുന്നു.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ കൂട്ട പ്രാർഥന നടത്തുമെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിന്നിൽ പല ഉന്നതരുമുണ്ട്. കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. അന്വേഷണം സിബിഐക്ക് വിടും വരെ കോൺഗ്രസ് പോരാട്ടം തുടരും.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെ.സി.വേണുഗോപാൽ പ്രസംഗം തുടങ്ങിയത് ശരണംവിളിച്ചാണ്. വേദിയിൽ നിലവിളക്കും അയ്യപ്പന്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രാഥമിക വിവരശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ദേവസ്വം വിജിൻസ് വെള്ളിയാഴ്ച സമ്പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദ്വാരപാലക ശില്പം വില്ക്കാന് കടകംപള്ളി കൂട്ടുനിന്നെന്നാണ് വിമര്‍ശനം.
ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും സതീശന് ആരോപിച്ചു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും സതീശന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും സതീശന് പറഞ്ഞു.
പോലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോടല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഉണ്ണികൃഷ്ണന് പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി.ഡി. സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പത്തു വർഷം സിപിഎം വിശ്വാസികളെ ദ്രോഹിച്ചെന്നും ഇപ്പോൾ അവർ ശബരിമലയില്‍ കൊള്ള നടത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം. ദേവസ്വം വിജിലൻസിന്റെ കഴിഞ്ഞ 30 വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവിടണം. സംസ്ഥാനം സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ശബരിമലയ്ക്കു പുറത്തേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവര്.
2019ല്‍ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണത്തിന്റെ മങ്ങലുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്ത്രിയെ സമീപിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അനുമതി നല്‍കിയെന്നും എന്നാല്‍ ഇത് പുറത്തേക്കു കൊണ്ടുപോകാന്‍ ആകില്ലെന്നും തന്ത്രി പറഞ്ഞു.
സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി എന്നു അനുമതി നല്കിയ രേഖയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നെന്നും തന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരാരി ബാബു ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും കണ്ഠര് രാജീവര് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ചോദ്യോത്തര വേളയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വച്ചു. ഇതിനു പിന്നാലെ, വിഷയം ചർച്ച ചെയ്യണമെങ്കിൽ നോട്ടീസ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
തുടർന്ന്, പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ നിറഞ്ഞിരിക്കുമ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ബഹളത്തിനിടയിൽ "ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ' എന്ന് പ്രതിപക്ഷത്തെ മന്ത്രി വി. ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു.
സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും.
സ്വർണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ൽ വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണാണ് ഇദ്ദേഹം.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു പ്രതികരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.
Kerala
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ല. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കും.
ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്നുവന്നതാണ്.
അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഉണ്ണിക്കൃഷ്ണന് സ്വയം കുഴിച്ച കുഴിയില്‍ വീണെന്നും തട്ടിപ്പിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.
തന്റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ളത്.
താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതായി റിപ്പോർട്ട്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.
ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശിപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികളുടെ ഭാരം നാലു കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
എന്നാല്‍ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലൻസിനാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.
2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്പോൾ 42 കിലോ ആയിരുന്നു ഭാരം. തിരികെ എത്തിക്കുന്പോൾ നാലു കിലോഗ്രാം ഭാരം കുറഞ്ഞതായാണ് കണ്ടെത്തിയത്. വിചിത്രമായ സംഭവമാണിതെന്നും കോടതി നിരീക്ഷിച്ചു.
മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണമല്ലേ എന്നും കോടതി ചോദിച്ചു.
ദ്വാരപാലക ശിൽപങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോംഗ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
ശ്രീകോവിലിനോട് ചേർന്ന ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. ബസിൽനിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനുശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
സ്വർണം എവിടെവച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.